3/31/2015

കൃഷ്ണ --ഞാൻ കേഴുന്നു

       

ധർമ്മന്ജൻമാരാം വല്ലഭർ അഞ്ചെണ്ണം
കൈയ്യുകൾ നെഞ്ചിൽക്കെട്ടി തലതാഴ്ത്തി നിൽക്കുന്നു
പൗര പ്രമുഖർ ,വിജ്ഞാനകുലപതി ,
ആദർശധീരർ , രാജാവ് , രക്ഷകർ 
എല്ലാരും മൗനികൾ ...

അന്ധനാം നീതിപീഠം കാണുന്നകക്കണ്ണാൽ
അറിയുന്നു  സകലതും അജ്ഞത നടിക്കുന്നു ..

രജസ്വലയായവൾ ഒറ്റവസ്ത്രവുമായി 
രാജസദസ്സിൽ നിരാലംഭയായ് കേഴുന്നു 
കാഴ്ചയുണ്ട് എന്നാലും  കാണാതിരിക്കുവാൻ 
നീതിതൻ തുലാസ്സുമായ് കണ്ണുകൾ മൂടിക്കെട്ടി 
ഗാന്ധാരി ഇരിക്കുന്നു ....നിസ്സംഗയായ് ....

കൃഷ്ണ ഞാൻ നെഞ്ചുപൊട്ടി കേഴുന്നു രക്ഷക്കായി 
കൃഷ്ണാ  നീ  മറന്നുവോ ഈ അബലയാം പാവത്തിനെ 
അഴിച്ചിട്ട മുടിയുമായ് പ്രതികാര ദാഹത്തോടെ 
ദഹിച്ചവൾ കഴിയുന്നു  സംവത്സരങ്ങളായ് 

ഭീമാ നീ കണ്ടില്ലയോ ഗർവ്വിനാൽ വിരാജിക്കും 
ദുശ്ശാസനർ  മദിക്കും  നിരത്തുകൾ 
പോകൂ ...നീ തകർക്കുക  അവരുടെ നെഞ്ചുകൾ 
ചോരയാൽ  ചുവപ്പിച്ച  കൈയ്യുമായ് വരില്ലയോ ....

2/25/2015

വഴിപിരിയേണ്ടവര്‍



ഒരു  വിളിപ്പാടകലെ  ഉണ്ടെങ്കിലും
ഇല്ല  വിളിക്കില്ലോരിക്കലും ഞാന്‍ 
ഒരു കാഴ്ചക്കപ്പുറം നീയുണ്ടറിയാം
ഇല്ല നോക്കില്ല ഞാന്‍

ഇതുവഴി  പോയ കാറ്റിലും കേട്ടുഞാന്‍  
നിന്‍റെ നിശ്വാസത്തിന്‍ സ്വരം
പൂവിന്‍ മണത്തിലും നിലാവിന്‍ ചിരിയിലും
അറിയുന്നു നിന്‍റെ സാമീപ്യം
എങ്കിലും പറയില്ലോരിക്കലും ഞാന്‍ 

നിന്നോടുള്ള എന്നിഷ്ടം

ദിവ്യമാം പ്രണയത്തിന്‍ അനശ്വര  ഗീതത്തില്‍ 
കേട്ടു  നിന്‍  സങ്കീര്‍ത്തനങ്ങള്‍ 
കള കൂജനത്തിലും ദല മര്‍മ്മരത്തിലും
കേള്‍ക്കുന്നു നിന്‍റെ സ്വരങ്ങള്‍ 
മറക്കാന്‍ പഠിച്ചു ഞാന്‍ 
മറയ്ക്കാന്‍ പഠിച്ചു
നന്നായ് നടിക്കാന്‍ പഠിച്ചു  


ഉപേക്ഷിക്ക വയ്യെനിക്കെങ്കിലും
പോകാതെ വയ്യ ഞാന്‍ പോകുന്നു
പിന്‍വിളി വേണ്ട ഞാന്‍ തിരിഞ്ഞു നോക്കില്ല
മറക്കാന്‍ നീയും പഠിക്കുക

ഇതാണ് നമ്മുടെ വിധി എന്നറിയുന്നു അതിനു ഞാന്‍ കീഴടങ്ങുന്നു ഒരു മനസ്സാണ് നമ്മള്‍ക്കെങ്കിലും ഇരു വഴിയില്‍ സഞ്ചരിക്കെണ്ടവര്‍

2/19/2015

എന്‍റെ പ്രണയം



ഹൃദയമേ ഞാന്‍ കാണുന്നു  നിന്‍
കുങ്കുമനിറമോലും ചേതനയില്‍
പ്രണയമാം മഴവില്ലിന്‍ സപ്ത വര്‍ണ്ണം
അലിയുന്നു ഞാനതിന്‍ മോഹവര്‍ണങ്ങളില്‍
എന്നെത്തന്നെ  മറക്കുന്നു

ഒരു  ചെമ്പനീര്‍പ്പൂവില്‍ ഒതുക്കുവാനാവില്ല
നിന്നോടുള്ള എന്‍ പ്രണയം
മുന്തിരിച്ചാറിന്റെ  ലഹരിതോല്‍ക്കുന്നു
എന്നില്‍ നീ  പകരുമുന്മാദം

പുലര്‍കാലേ തിളങ്ങും  തുഷാരകണത്തേക്കാള്‍
മോഹനമാണ്  നിന്‍ പ്രണയം
പൂവിലെ തേന്‍കണം നാണിച്ചു നില്‍ക്കുന്നു
നിന്‍ സ്നേഹത്തിന്‍ മധുവിന്റെ മുന്നില്‍

നീ  എന്‍റെ ഹൃദയത്തെ  പാലാഴിയാക്കുന്നു
വൈകുണ്ഡനാഥനായ്  എന്നില്‍ ജ്വലിക്കുന്നു
നീ എന്റെ  സ്വര്‍ഗ്ഗം
നീ എന്റെ സ്നേഹം
നീ എന്റെ  ലോകം പ്രിയനേ 

1/29/2015

തിരിച്ചു വരവ്


      

കടല്‍ തന്‍ പായാരം കരയോട് ചൊല്ലി 
കരയോ നിസ്സംഗയായ് കേട്ടുനിന്നു 
തല തല്ലി  കരഞ്ഞിട്ടും പൊട്ടിത്തെറിച്ചിട്ടും
കരയൊന്നും മിണ്ടാതെ കണ്ടിരുന്നു ....

ആകാശ നീലിമയോട് പറഞ്ഞപ്പോൾ 
നീലമേലാപ്പൊന്നവൾക്കു നൽകി 
എന്നിട്ടും പോരാഞ്ഞവളതു  പിന്നെ 
സൂര്യനോടെല്ലാം പറഞ്ഞു നോക്കി 

സൂര്യനോ  ആശ്വസിപ്പിക്കാനായ് എന്നവണ്ണം 
താപ കരങ്ങളാൽ പുല്കി നിന്നു 
ആശ്വാസമോടവൾ നീരാവിയായി 
സൂര്യന്റെ ചാരത്തണയാൻ നോക്കി 

ഒരു തുണ്ടു  മേഘമായ്  സൂര്യനോടൊപ്പം 
ആകാശ വീഥിയിൽ സഞ്ചരിക്കെ 
ആകെ തണുത്തവൾ വെള്ളമായ് വീണ്ടും 
ഭൂമിയിലേക്ക്‌ പതിച്ചു  പോയി 

എല്ലാം പഠിച്ചു തിരിച്ചുവന്നപ്പോൾ 
കരയോ നെഞ്ചോടു  ചേര്‍ത്തു വച്ചു 

1/18/2015

പൊയ്മുഖം



ഇന്നലെ പെയ്ത മഴയിൽ നിന്നും ഞാൻ
ഇത്തിരി കുളിര് കരുതിവച്ചു
ഒരു ചൂട് കാറ്റത് തട്ടിപ്പറിച്ചു
അകലേക്ക് എങ്ങോ പറന്നകന്നു  

അന്നാ  മഴയിൽ വെള്ളത്തോടൊപ്പം 
എന്നിലെ പച്ചയും ഒലി ച്ചു പോയി  


ഒരു കിളിപ്പാട്ട് കേട്ടു ദൂരെ 
അത് എന്നിലെ മോഹങ്ങളായിരുന്നു 
ചിറകടിച്ചാകിളി എങ്ങോ പറന്നപ്പോൾ
മോഹങ്ങളും കൂടെ  പറന്നുപോയി 
ഒരു സായന്തനത്തിൻ കുങ്കുമചാർത്തിൽ 
തെല്ലിട ഒന്ന് ലയിച്ചു നില്ക്കെ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ 
ഇരുൾ കൊണ്ടാ   കുങ്കുമം മായ്ച്ചുവല്ലോ 

ചിരിക്കാൻ ശ്രമിച്ചപ്പോൾ  
ഞാനറിയുന്നു  എനിക്കെന്നേ  എന്മുഖം നഷ്ടമായി 
 കാലം   വരച്ച കോലത്തിനൊപ്പം  
ഞാൻ നല്ലൊരു  മിഖംമൂടി  വാങ്ങിവച്ചു
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ 
എന്നിലെ ഞാൻ അലയുന്നു പിന്നെയും 

12/11/2014

സായന്തനം

   


അന്നു മനസ്സിന്റെ മന്താരച്ചെപ്പിൽ
ഒരു കുങ്കുമപ്പൂപൊൽ കാത്തു വച്ചു
അതെന്നോ എവിടെയോ മറന്നു വച്ചു
ഒട്ടും നിനയാത്ത നേരത്ത് ഞാനാ
മന്താരചെപ്പിന്നു കണ്ടു
ആകാംഷ മുറ്റും മനസ്സോടെ ഞാൻ
ഇന്നത്‌ വീണ്ടും തുറന്നു നോക്കി ..... അത്
വാടിത്തളർന്നൊരു ഓർമ്മയായി ...
തിരമാലപോൽ അലതല്ലി എത്തുന്നു
വെറുതെ തലതല്ലി തകർന്നടിയുന്നു
വീണ്ടും നുരപോന്തി തേങ്ങി വരുന്നു
ഒര്മ്മയായ് പൊട്ടിച്ചിതറിടുവാൻ
സായന്തനത്തിലെ കുങ്കുമ ശോഭയായ്
കരയും കടലും ലയിച്ചപോലെ
യാത്ര പറയുവാനായിരുന്നെങ്കിലും
ഒരുമാത്ര എല്ലാം മറന്നു ഞാനും
ഹൃദയം നുറുങ്ങുന്ന വേദനയെങ്കിലും
ആ ഓർമ്മകൾക്കെന്നും നൂറഴക്
യാത്ര പറയുന്ന നേരമാണെങ്കിലും
സന്ധ്യക്ക്‌ സൂര്യൻ ചുവക്കുംപോലെ ....


11/13/2014

പിൻവിളി കേൾക്കാതെ


സ്വർഗ്ഗവാതിൽ തുറന്നെങ്ങോ
മറഞ്ഞൊരാ ദീപ്തസ്നേഹം
ഇരുകൈകളാൽ വാരിപ്പുണർന്നു
നെറുകയിലിറ്റിച്ച സ്നേഹചുംബനം
കുഞ്ഞുകൈകളിൽ മുറുകെപ്പിടിച്ചു
വിരൽത്തുമ്പിലേക്കൊഴുക്കിയ സ്നേഹപ്പൂമഴ
അരിമണികളിൽ ഹരിശ്രീയായ്
കുറിപ്പിച്ചോരക്ഷരപ്പെരുമ
കളിപ്പാട്ടമായ്, ഒരു കോച്ചുകുട്ടിപോൽ
എന്നെക്കളിപ്പിച്ച കൂട്ടുകാരൻ
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ ......
.
ദിഗ് വിജയത്തിനു സ്നേഹം മതി എന്നും
അക്ഷരം ലോക വെളിച്ചമാണെന്നും
സത്യം അനശ്വരം കളവു ക്ഷണികവും
എന്ന് പഠിപ്പിച്ച ഗുരുനാഥനാണച്ഛൻ .....
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ .....
ചിന്തകൾ പറയുന്നു അരികിലെന്നു
ഇല്ല അകലേക്ക്‌ പോകില്ലെന്ന്
എങ്കിലും അറിയുന്നു ...........
എല്ലാം കഴിഞ്ഞു എല്ലാം കൊഴിഞ്ഞു
ദൂരേക്ക്‌ എങ്ങോ പറന്നുപോയോ ???
ഇല്ല വരില്ലെന്നറിയുന്നു
ഈ പക്ഷം മുറിഞ്ഞൊരീ കുഞ്ഞുപക്ഷീ
പറക്കാൻ കഴിയാതെ കേഴുന്നു
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ.....