10/24/2016

കടൽത്തീരത്ത്


നനഞ്ഞു നനയാത്ത കാലിൽ
മണലിൻ കൊലുസ്സുമായ്‌
ശാന്തമെങ്കിലും അലതല്ലും തിരനോക്കി 
ഏകയായ് ഞാനന്നിരിക്കവേ
ഒരു കുളിർ കാറ്റ് തലോടി കടന്നുപോയ്
മനം കുളിർപ്പിച്ച ഭൂതകാലമോ ...
അകലെ ചക്രവാളം ചുവക്കുന്നു
മനം കവരുന്ന കാഴ്ചയാണെങ്കിലും
ക്ഷണനേരം കൊണ്ടീ ഭംഗി മാഞ്ഞിടും
കറുക്കുമാകാശം ഒപ്പമീ ഭൂമിയും
എന്നെ കുളിർപ്പിച്ച ഭൂതകാലം പോൽ
നിൻ കരം കോർത്തു നടന്നിരുന്നു ഞാനീ-
നനമണലിൽ നനഞ്ഞു നനയാതെ
അന്ന് ചിരിച്ചു തിമർത്തെൻകാലിൽ
തിരയായ് കടൽ വന്നു പുണർന്നതും
പിന്നൊരു തിര ഞങ്ങളെ ആകെ നനച്ചു
തലതല്ലി ചിരിച്ചതും
സ്വയം മറന്നറിയാതെ നിന്നെ കെട്ടിപ്പുണർന്നു
നാണം ചുവന്നതും
ഇന്നതെല്ലാം പഴങ്കഥ എങ്കിലും
കടൽ മറന്നില്ല എന്നെ എന്നപോൽ
ഇന്നും അടുത്തുവന്നെൻകാലിൽ പുണരുന്നു
ഒരു ചെറുതിര നനക്കാൻ ഒരുങ്ങുന്നു
ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായ് .......

3/22/2016

ചുംബനത്തിൻ അർത്ഥാന്തരങ്ങൾ



പുലരിതൻ ചുംബനം തരളിതമാക്കിയ 
മുകുളങ്ങൾ  മെല്ലെ കൺ‌തുറന്നു...
കാറ്റൊന്നു ചുംബിച്ച നേരത്താ പൂമരം 
ആടിത്തിമർത്തപ്പോൾ പൂമഴയായ്....

മനസ്സിൽ നിറഞ്ഞോരാ സ്നേഹത്തിൻ അഗ്നിയത്  
ചുണ്ടിൽ  നിറച്ച  മധുരമായ് ചുംബനം 
സ്നേഹത്തിൻ അരണി കടഞ്ഞപ്പോൾ 
മിന്നിയ  അഗ്നി സ്പുലിംഗങ്ങൾ,പൊള്ളാത്ത തീയുകൾ.     


മൂർദ്ധാവിൽ വാത്സല്യം,കവിളിലത്  സൗഹാർദ്ദം
കൈത്തണ്ടയിൽ നൽകുമ്പോൾ സ്നേഹാര്ദ്രമായ് 
അധരത്തിൽ രതിയായി പടർന്നു കയറവേ
ചുംബനം ജീവസ്പുരണമായി.....

ഹൃദയത്തിലൂറിയ സ്നേഹാമൃതത്തിനെ
കാച്ചിക്കുറുക്കി  ചെഞ്ചുണ്ടിലിറ്റിച്ചു 
വാരിപ്പുണർന്നു കൊഞ്ചിച്ചു നൽകുമ്പോൾ 
പൈതലിൻ കവിളിലത് സ്നേഹമുദ്ര. 

അകലുന്ന നേരത്ത്, യാത്രാമൊഴിയായി
കണ്ണീരിന്നുപ്പ് കലർന്നുള്ള ചുംബനം
പേമാരിപോലെ തുരുതുരെ പെയ്തപ്പോൾ
പരിസരം   പോലും   കരഞ്ഞുപോയി 
ഒടുവിൽ മരണമാം പരമ സത്യത്തിൽ..... 
നാമറിയാത്തൊരാ മരവിച്ച നേരത്ത് 
ഹൃദയം തകർന്നു പ്രിയരവർ നൽകുന്ന  
അന്ത്യചുംബനം ആത്മാവിൻ ചുംബനം. 

3/15/2016

അന്നൊരു മഴയത്ത്


അമ്മ ഒരനുജത്തി അനുജൻ അടങ്ങുന്നതാണ് എന്റെ കുടുംബം.സ്കൂളിൽ നിന്നും അമ്മയെ വീട്ടിൽ എത്തിച്ചശേഷം അച്ഛൻ എല്ലാദിവസവും അടുത്തുള്ള സാംസ്‌കാരിക സമിതിയിൽ പോവുക പതിവാണ് . അത് കഴിഞ്ഞു രാത്രി പത്ത് മണിയായെ വീട്ടില് എത്താറുള്ളൂ .....
ഞങ്ങളുടെ വീട്ടിനു മുന്നിലൂടെ ഒരു പുഴയും അതിനു ചേർന്ന് ഒരു കൈവഴിയും ഉണ്ടായിരുന്നു. ഈ പുഴയ്ക്കു നല്ല ഒരു പാലം ഉണ്ട് എങ്കിലും കൈവഴിയ്ക്ക് മൂന്നു തെങ്ങുംതടിയിൽ ഇട്ട ഒരു നടപ്പാലമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ നാട് പുരോഗമിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. രണ്ടു റോഡുകൾ കൂട്ടിമുട്ടാതെ ആറ്റിന് അക്കെരെയും ഇക്കരെയും വന്നു നില്ക്കുന്നുണ്ട്.
ഈ റോഡുകളെ കൂട്ടിമുട്ടിക്കാൻ പതിബന്ധമായി കുറെ വയലുകളും കുറച്ചു പുരിടങ്ങളും ഉണ്ടായിരുന്നു . ഇതിനു നടുവിലൂടെ റോഡു ഉണ്ടാക്കുക എന്ന ശ്രമകരമായ ദൌത്യം നാട്ടിൽ അത്യാവശ്യം ജനസമ്മതിയുള്ള അച്ഛൻ ഏറ്റെടുത്തു. വിചാരിച്ചതിലും എളുപ്പത്തിൽ ദൌത്യം അച്ഛൻ ഏതാണ്ട് പൂർത്തിയാക്കി .റോഡു പണിയും നാട്ടുകാരുട ശ്രമദാനമായി നടന്നുകൊണ്ടിരിക്കുന്നു.
ഇത്ര ഭംഗിയായി കാര്യങ്ങൾ നടക്കുമ്പോൾ അവിടെ സ്വാഭാവികമായും ചില ശത്രുക്കളും ഉണ്ടാകുമല്ലോ . പക്ഷെ ഈ ശത്രുക്കൾക്കൊന്നും നേരിട്ട് പ്രത്യക്ഷപ്പെടാൻ ധൈര്യമുള്ളവർ ആയിരുന്നില്ല. അതുകൊണ്ട് തന്നെ അവർ തക്കം പാർത്തിരുന്നു. ഞങ്ങൾക്കാർക്കും ഇങ്ങനെ ഒരു നേരിയ ചിന്തപോലും ഇല്ല. കാരണം നാട്ടിൽ എല്ലാപേർക്കും വലിയ ഇഷ്ടവും ബഹുമാനവും ആണ്.അച്ഛനെ എതിർക്കാൻ ആരും ഇല്ല എന്ന ഒരു വിശ്വാസം.
അന്ന് സന്ധ്യ മുതലേ നല്ല മഴയുണ്ടായിരുന്നു . ഞങ്ങൾ പഠിത്തമൊക്കെ കഴിഞ്ഞ് രാത്രി അച്ഛനെയും പ്രതീക്ഷിച്ചിരിക്കയാണ് . ഞാൻ അന്ന് എഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛന്റെ സ്കൂട്ടറിന്റെ ലൈറ്റ് കണ്ടു ഇപ്പോൾ അച്ഛൻ എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ... എത്താനുള്ള സമയം ആയിട്ടും അച്ഛൻ എത്തുന്നില്ല . ഞങ്ങൾ അല്പം അസ്വസ്ഥരായി . മഴ ശക്തിയായി പെയ്യുന്നുണ്ട്. ഞങ്ങൾ കണ്ട സ്കൂട്ടർ മറ്റാരുടെയും ആകാൻ വഴി ഇല്ല കാരണം ആകെ രണ്ടോ മൂന്നോ സ്കൂട്ടറുകളെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ.
പെട്ടെന്നു അതാ അച്ഛൻ നനഞ്ഞോലിച്ചു ഗേറ്റ് കടന്നു വരുന്നു. സ്കൂട്ടർ എവിടെ അമ്മ ഉദ്യോഗത്ത്തോടെ ചോദിച്ചു. ഞങ്ങളും പരിഭ്രമിച്ചു. പക്ഷെ അച്ഛൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ''ആശേ ആ ടോർച്ചും എടുത്തു എന്റെ കൂടെ വാ '' എന്നുപറഞ്ഞു കാലീളിൽ നിന്നും ഒരു മമ്മട്ടി പോയെടുത്തു . മഴ നല്ല ശക്തിയായി തന്നെ പെയ്യുകയാണ്. ഞാൻ എന്തിനെന്നറിയാതെ പോയി ടോര്ച്ചും എടുത്തു വന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അച്ഛൻ രോക്ഷത്ത്തോടെ ''അഹ അവനൊക്കെ എന്നോടാ കളി ? കാണിച്ചു കൊടുക്കാം .... വാടീ ....'' എന്നും പറഞ്ഞു ഒരു കയികൊണ്ട് എന്നെയും പിടിച്ചു മറ്റെക്കൈയിൽ മമ്മട്ടിയുമായി ആ മഴയത്ത് ഇറങ്ങി, ഞാൻ റ്റൊർച്ചു അടിക്കുന്നുണ്ട് . പക്ഷെ കടുത്ത ഇരുട്ടും മഴയും വെളിച്ചത്തെ തടസ്സം ചെയ്യുന്നു. വലിഞ്ഞു നടക്കുന്ന അച്ഛനൊപ്പം എത്താൻ ഞാൻ പാടുപെടുന്നുണ്ട്. കാര്യം ഒന്നും അറിയാനും പാടില്ല എനിക്ക് അല്പം ഭയവും ഉണ്ട്. എങ്കിലും അച്ഛനൊപ്പം അല്ലെ ഞാൻ ധൈര്യം സംഭരിച്ചുഒപ്പം എത്താൻ ശ്രമിച്ചു.
ഞങ്ങളുടെ യാത്ര അടുത്ത കൈവഴിയിലെ തടിപ്പാലത്തിനടുത്ത് അവസാനിച്ചു. നോക്കുമ്പോൾ സ്കൂട്ടർ പാലത്തിനു അപ്പുറത്ത് ഇരിക്കുന്നു . മൂന്നു തടിയിൽ ഉണ്ടാക്കിയ പാലത്തിന്റെ നടുക്കലത്തെ തടി കാണാൻ ഇല്ല. അച്ഛനെ വീഴ്ത്താൻ അച്ഛനോട് എതിർപ്പുള്ളവർ കണ്ടു പിടിച്ച വഴി.
ഈശ്വരാ പാലത്തിൽ കയറും മുന്നേ അച്ഛൻ ഇത് കണ്ടില്ലായിരുന്നെങ്കിൽ എന്തായേനെ ...അച്ഛൻ ലൈറ്റ് ഇങ്ങോട്ടടിക്ക് എന്ന് പറഞ്ഞു കൊണ്ട് വന്ന മമ്മട്ടി കൊണ്ട് ബാക്കി ഉണ്ടായിരുന്ന രണ്ടു തടി കൂടി അങ്ങിളക്കി ഇട്ടു... എന്നിട്ട് ഉച്ചത്തിൽ അലറകതന്നെ ആയിരുന്നു ... ""ആരാണ് ഇത് ചെയ്തതെങ്കിലും ധൈര്യമുണ്ടെങ്കിൽ ഇരുട്ടത്ത് നില്ക്കാതെ ഇറങ്ങിവാ .... അങ്ങിനെ എന്നെ വീഴ്ത്താം എന്നാരും കരുതണ്ട ''
എന്നും പറഞ്ഞു ഒരു ജേതാവിനെപ്പോലെ മംമാട്ടിയും തോളിൽ വച്ച് എന്നെയും പിടിച്ചു തിരിച്ചു നടന്നു ....
സത്യത്തിൽ അവരിൽ ആരെങ്കിലും അച്ഛന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നിലേക്ക്‌ വന്നിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് ചിന്തിക്കാൻ പ്പോലും ആകുമായിരുന്നില്ല.........

1/16/2016

രതിലയം

    

തരളിതയാമത്തില്‍ കുളിരല  വീശുമ്പോള്‍ 
മൃദുലവികാരങ്ങളുണരുന്നു.....
വിണ്‍ചന്ദ്രലേഖ പുഞ്ചിരി തൂകുമ്പോള്‍ 
താരകള്‍ കണ്‍ചിമ്മിച്ചിരിയ്ക്കുന്നു....

പ്രേയസ്സീ എന്നെ  നീ  പുല്കുന്ന നേരം
ആപാദചൂഡം  കുളിരുന്നു ....
നിശീഥിനി പോലും നാണിക്കും യാമത്തില്‍ 
രാവിന്‍റെ വെണ്‍ചേലയുലയുന്നു .

രാപ്പാടി പാടുന്ന,പൂമഴ പെയ്യുന്ന, 
പിച്ചികള്‍ പൂക്കുന്ന,  നല്ല രാവില്‍, 
ആലസ്യമോടെ  മയങ്ങുന്ന നിന്‍ചാരെ 
തരളിതഗാത്രനായ്  ഞാനിരുന്നു...
ജാലകവാതിലിലൂടൊരു പൂങ്കാറ്റ്
കുളിരുമായ് എന്നെത്തഴുകാന്‍ വന്നു . 

10/21/2015

നവരാത്രി മാഹാത്മ്യം

ഏവര്‍ക്കും  നവരാത്രി  ആശംസകള്‍  

ഈ  അവസരത്തില്‍  നവരാത്രിയുടെ   പ്രാഹാന്യത്തെ ക്കുറിച്ച്  

  സര്‍വ്വവ്യാപിയായ  ആദിപരാശക്തിയുടെ  വിവിധ രൂപത്തിലും  ഭാവത്തിലും  ഉള്ള  ശക്തിസ്വരൂപിണിയായ ജഗതംബയെ  ആരാധിക്കുന്ന  പുണ്യകാലമാണിത് . സൃഷ്ടി,സ്ഥിതി, സംഹാരം നടത്തുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് പത്നീഭാവത്തില്‍  ശക്തി നല്‍കി മാതൃവാത്സല്യത്തോടെ സംരക്ഷിക്കുന്നത് ജഗദം ബയാണ്. 

സൃഷ്ടികര്‍മ്മത്തെ സഹായിയ്ക്കുന്ന മഹാസരസ്വതിയായി  ബ്രഹ്മാവിന്റെയും ,പ്രപഞ്ചത്തെ  നിലനിര്‍ത്തുന്ന മഹാവിഷ്ണുവിന്   മഹാലക്ഷ്മിയായും, സംഹാരസ്വരൂപമായ  പരമശിവന് ഗൌരിയായും ജഗദംബ  നിലകൊള്ളുന്നു. 

ജഗദംബയുടെ  ശക്തി വിഭൂതിയായി  ബ്രഹ്മാവിന്‍റെ മുഖത്ത് അധിവസിക്കുന്നതിനാല്‍   വാണീദേവിയായും .    മഹാല്ക്ഷ്മിയായി  വിഷ്ണുവിന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നതിനാല്‍ ലക്ഷ്മീനാരായണനായും . അതുപോലെ പരമശിവന്റെ അര്‍ദ്ധശരീരമായി വര്‍ത്തിയ്ക്കുന്നതിനാല്‍ അര്‍ദ്ധനാരീശ്വരനായും അറിയപ്പെടുന്നു.

സഹധര്‍മ്മിണിമാരെ സ്വന്തശരീരത്തിന്റെ  ഭാഗമായിക്കരുതി വേര്‍പിരിയാന്‍ സാധിയ്ക്കാത്ത അവസ്ഥയില്‍ വേണം സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താനുള്ളത് എന്നത്  ദാമ്പത്യജീവിതത്തിന്റെ  അടിസ്ഥാനതത്ത്വം അല്ലെ. നവരാത്രികാലത്ത് പരാശക്തിയെ  സരസ്വതി, ലക്ഷ്മി, ഗൌരി എന്നീ  ഭാവങ്ങളിലാണ് നമ്മള്‍ ആരാധിയ്ക്കുന്നത്.

നവരാത്രിയുടെ  ആദ്യമൂന്നു ദിവസങ്ങളില്‍ ദുര്‍ഗ്ഗയായും,  അടുത്തമൂന്നു   ദിവസ്സങ്ങളില്‍ ലക്ഷ്മിയായും, അതിനടുത്ത മൂന്നുദിവസ്സങ്ങളില്‍  സരസ്വതിയായും ജഗതംബ  ആരാധിയ്ക്കപ്പെടുന്നു . 

ദുര്‍ഗ്ഗാശക്തിയുടെ ഒന്‍പത് ഘടകങ്ങളാണ്  നവദുര്‍ഗ്ഗ. 

ശൈലപുത്രി,ബ്രഹ്മചാരിണി,ചന്ദ്രഘണ്ഡാ'കൂഷ്മാണ്ഡ,
സ്കന്ദമാത,കാർത്യായനി,കാലരാത്രി,മഹാഗൗരി,സിദ്ധിധാത്രി ഇതാണ് നവദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങള്‍ പ്രതിബബന്ധങ്ങള്‍ മാനസ്സിക തടസ്സങ്ങള്‍ ഇവ നീക്കുന്നതിന്  ദുര്‍ഗ്ഗയുടെ  ഈ  ശക്തിയെ ആരാധിക്കാം.

ലക്ഷ്മീ ദേവിയ്ക്ക്  എട്ടു രൂപങ്ങളാണ് ... അവ  ആദിലക്ഷ്മി, ധനലക്ഷ്മി, വിദ്യാലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ധൈര്യലക്ഷ്മി, വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി  എന്നിവയാണ്.

സരസ്വതീദേവി അറിവിന്റെ ദേവിയാണ്. 

നവരാത്രിയില്‍  ദേവിയുടെ  വ്യത്യസ്ത ഭാവങ്ങള്‍  ആരാധിയ്ക്കുമ്പോള്‍ നമ്മളില്‍ ദേവീ  ഗുണങ്ങള്‍ ഉണ്ടാകുകയും അവ നമ്മളില്‍  പ്രകടമാകുകയും  ചെയ്യും....  

10/20/2015

എന്റെ വായന

 ഞാന്‍ ശ്രീ. വി. മധുസൂദനന്‍ നായര്‍ എഴുതിയ '' അമ്മയുടെ എഴുത്തുകള്‍'' എന്ന കവിതയെ പരിചയപ്പെടുത്താം.
വി. മധുസൂദനന്‍ നായര്‍ ...അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തെണ്ടല്ലോ..അതുകൊണ്ട് തന്നെ നേരെ കവിതയിലേക്ക് ......സാറിന്‍റെ കവിതകളില്‍ അത്രയൊന്നും ആരും ശ്രദ്ധിക്കാത്ത വളരെ ലളിതമായ , എന്നാല്‍ ഒരുപാട് ആര്‍ദ്രമായ ഒരു കവിതയാണ് ''അമ്മയുടെ എഴുത്തുകള്‍' പുരാണങ്ങളും ഉപനിഷത്തുക്കളും , മിത്തുകളും ഒക്കെയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും ... എന്നാല്‍ ഇത് അമ്മയെ കുറിച്ചുള്ള ഒരു മകന്റെ സ്നേഹം ആണ്, അമ്മയുടെയും,,, അതാണ്‌ എന്നെ ഇതിലേക്ക് അടുപ്പിച്ചത്.
വീടിനു മോടികൂട്ടുന്ന തിരക്കില്‍ പഴയതും ഭംഗി ഇല്ലാത്തതും ആയ സാധങ്ങള്‍ ഭാര്യ പെറുക്കി മാറ്റുന്നു . കൂട്ടത്തില്‍ ഒരു പഴകിദ്രവിച്ചപെട്ടിയും അതില്‍ കുറെ കടലാസ്സും,അയാള്‍ അത് ഓടിചെന്നെടുക്കുന്നു അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകില്ല ആ കടലാസ്സുകളുടെ മഹത്വം ...ആ പെട്ടിയ്ക്കുള്ളില്‍ അമ്മ അയാള്‍ക്കയച്ച കത്തുകള്‍ ആയിരുന്നു.. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''മകനായ് പകര്‍ന്ന പാല്‍മുത്തുകള്‍''.
മക്കളും ഭാര്യയും വീടു മോടി പിടിപ്പിക്കുന്നതിനായ് മനോഹരമായ ചില്ലുപെട്ടികള്‍ ശില്പങ്ങള്‍ ഒക്കെ വക്കുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് തടസ്സമാകുന്നില്ല അയാള്‍. അയാള്‍ ആ സ്നേഹമുത്തുകളെ ഭദ്രമായ്‌ അടുക്കി കാല്‍പ്പെട്ടിയില്‍വച്ച് ആരും വരാത്ത ചായ്പ്പില്‍ ഒളിപ്പിക്കുന്നു അദ്ദേഹത്തിന്റെ വരികള്‍:-
''നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ..''
.ഇവിടെ കവിക്ക്‌ അമ്മയോടുള്ള ഇഷ്ടത്തോടൊപ്പം ഭാര്യയുടെയും കുട്ടികളുടെയും ഇഷ്ടങ്ങള്‍ കൂടി അനുവദിക്കുന്ന ഒരു നല്ല ഗൃഹനാഥന്‍ ആകുന്നു.
ആ എഴുത്തുകളില്‍ ഒന്ന് നോക്കിയാല്‍ വരികള്‍ക്കിടയില്‍ ആ അമ്മക്ക് മകനോടുള്ള സ്നേഹം,ഉത്കണ്ഠ,പ്രാര്‍ത്ഥന എല്ലാം ഉണ്ട്
''അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ..''
എന്ന് സമാധാനിക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുന്നു ...അമ്മതന്‍ ലാളനം..ഇന്നീ തിരക്കിനിടയില്‍ എപ്പോഴെങ്കിലും ഒന്നോര്‍ത്താല്‍ ആയി അദ്ദേഹത്തിന്റെ വാക്കുകളില്‍ ''ആ കൊതിയൂറുന്ന ശീലം മറന്നു തുടങ്ങി''
പിന്നുള്ള വരികളില്‍ പുതിയ തലമുറയെ ഓര്‍ത്തുള്ള ഉത്കണ്ഠയാണ് .കവി ചോദിക്കുന്നു നാളെ അവര്‍ നമ്മോടു ചോദിക്കുമോ താരാട്ടിന്റെ ഈണം എങ്ങിനെ,അതിന്റെ താളം എങ്ങിനെ,അതിന് മധുരം ഉണ്ടോ, ഇനി അവര്‍ക്ക് അമ്മയെ വേണ്ടാതാകുമോ എന്ന ഉത്കണ്ഠയോടെ കവിത അവസാനിപ്പിക്കുന്നു .
കവിത ഈ ലിങ്കില്‍ കേള്‍ക്കാം
Ammayude Ezhuttukal - Ammayude Ezhuttukal
https://www.youtube.com/watch?v=iB_JMcBGYpI

10/08/2015

കാര്‍ത്തികവിളക്ക്

എന്നിലുപേക്ഷിച്ച  ഇത്തിരി  വെട്ടത്തെ 
ഒരു മണ്‍ചിരാതില്‍ കരുതിവച്ചു 
അതില്‍നിന്നനന്ത പ്രകാശം പരത്തുവാന്‍
എന്റെ ഈ ജന്മം ഞാന്‍ മാറ്റിവച്ചു 

ഓര്‍മ്മകളോരോന്നും പിച്ചനടക്കുന്നു 
മനസ്സിന്‍ മടിത്തട്ടില്‍  തേങ്ങലായി
ആറ്റിന്‍കരയിലെ കല്‍പ്പടവില്‍ 
കളിമാടങ്ങള്‍ കെട്ടിയ പുരയിടത്തില്‍ 
രാജാവായ്‌ ഗൃഹനാഥനായി  ഞങ്ങളോടൊപ്പം 
കുട്ടികളെപ്പോല്‍ കളിച്ച  താതാ ......
ഇല്ല മറക്കാന്‍  കഴിയുന്നില്ല 
ആ, കളിയും ചിരിയും  പരിഭവവും 

നാട്ടില്‍ വിശേഷമായ് എന്തുവന്നാലും
രഘുസാറുണ്ടോ സംഭവം കേമമായി 
ഓണക്കളികള്‍ക്കും നാടകോത്സവങ്ങള്‍ക്കും 
അച്ഛനവിടെല്ലാം താരമെന്നും

ദേവനെ കണ്ടു തൊഴുതു വലംവച്ച് 
വെണ്‍ ഭസ്മക്കുറിയും അണിഞ്ഞ് വന്നു 
സിംഹാസനത്തില്‍  ഇരുന്നുതന്നെ 
അന്ന് സ്വര്‍ഗത്തിലെക്കങ്ങുയര്‍ത്തപ്പെട്ടു 

പടുതിരി കത്താതെ  നിറദീപമായ് തന്നെ 
ഭൂമി ഉപേക്ഷിച്ച സ്നേഹമല്ലേ 
ഉടലോടെ സ്വര്‍ഗത്തില്‍  ആനയിച്ചല്ലോ 
എന്‍ അച്ഛാ അവിടെ സുഖം തന്നയോ?

ഇല്ലാര്‍ക്കും കിട്ടില്ല ഈ മരണം 
അച്ഛാ ...ഭാഗ്യവാനില്‍ ഭാഗ്യവാന്‍ തന്നെ സത്യം 
ഇത്രയും പുണ്യം ചെയ്തോരാത്മാവിന്റെ 
മകളായതിലേറെ പുണ്യമുണ്ടോ

കര്‍മ്മങ്ങള്‍ എല്ലാം  ചെയ്തങ്ങു ധന്യനായ്  
മാനവജന്മം പൂര്‍ത്തിയാക്കി .....
എങ്കിലും  അച്ഛാ 
തിരിഞ്ഞന്നു നോക്കിയോ
ഭൂമിയില്‍ ഉപേക്ഷിച്ച ജന്മങ്ങളെ