10/21/2013

പെണ്ണ്



അര്‍ദ്ധനാരീശ്വരനായ്  പാര്‍വതിക്ക്
പാതി പകുത്തങ്ങു നല്‍കി നീ
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

രാജ്യസുഖങ്ങളുപേക്ഷിച്ചു നിന്‍റെ
പാദസേവക്കായ് കൊതിച്ചവള്‍ പാര്‍വതി
കഠിന തപസ്സും സ്നേഹവും കൊണ്ടവള്‍
ആവോളം നിന്നെ പൂജിച്ചില്ലേ
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

അച്ഛനെപ്പോലും ധിക്കരിച്ചു അവള്‍
അമ്മേടെ കണ്ണീരിനേം കണ്ണടച്ചു
സൌഭാഗ്യങ്ങളൊക്കെ അവഗണിച്ചു
നിന്‍റെ കഠിനമാം ജീവിതം ഏറ്റെടുത്തു
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

നിന്‍റെ ശക്തി തേജസ്സിന്നു മാറ്റുകൂട്ടി
അവള്‍ നിന്‍റെ സന്താനത്തെ നൊന്തു പെറ്റു
മഞ്ഞിലും കല്ലിലും അവള്‍ ശയിച്ചു  പിന്നെ
ഭൂതഗണങ്ങളെ  തോഴരാക്കി

എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

9/26/2013

അനാര്‍ക്കലി .....




ഞാന്‍
രാജപ്രതാപത്തിന്‍റെ
ഇഷ്ടികച്ചൂളയില്‍ ഹോമിക്കപ്പെട്ട 
നിസ്സഹായതയുടെ പ്രണയം

എനിക്കായ് കരയാന്‍ നിന്നില്‍ 
കണ്ണീര്‍ ബാക്കിയില്ലെന്നറിയാം 
കാരണം 
നീയും എനിക്കൊപ്പം ഹോമിക്കപ്പെട്ടല്ലോ 

പതാപത്തിന്റെ കണ്ണിലൂടെ 
നോക്കിയ പ്രഭുത്വം 
നമ്മുടെ പ്രണയം കണ്ടില്ല 

അല്ലയോ പ്രണയമേ നിന്നെ 
ആഭിജാത്യത്തിലൂടെ നോക്കാന്‍ 
ഞങ്ങള്‍ക്കറിയില്ലയിരുന്നു 

ചവിട്ടി മതിക്കപ്പെട്ട 
ആയിരം പ്രണയങ്ങളില്‍ 
ഒന്നുമാത്രം ഞങ്ങള്‍ 

ഒന്നോര്‍ക്കുക 
പ്രണയത്തിനു വേണം കണ്ണുകള്‍ 



9/08/2013

ഭ്രാന്തൻ

 

ഓർമ്മയുടെ ഇന്നറിയാത്ത ഇന്നലെകൾ -
തേടി അയാൾ  അലയുകയാണ് .-അല്ല
അയാളുടെ മനസ്സ് .

മനുഷ്യൻ ചവിട്ടാത്ത മണ്‍ തരികൾ
കിളികൾ പറന്നിരിക്കാത്ത ചില്ലകൾ
കാറ്റിനു എത്തപ്പെടാൻ കഴിയാത്ത
നക്ഷത്ര ലോകങ്ങൾ ....

അയാള് തിരയുകയാണ് ......

നീണ്ട ഇടനാഴികളിൽ അയാളേക്കാൾ
വലിയ നിഴലുകൾ അയാൾക്കൊപ്പം
നടന്നു

സൂര്യ രശ്മികൾ അയാൾക്ക്‌ നേരെ
ചാട്ടവാർ  വീശി
കഴുകൻ കണ്ണുകളുമായി അവർ പുറകെ ഉണ്ട്
ഭീതിപ്പെടുത്തുന്ന ഇന്നലെകൾ

ഇരുളിൽ ചിരിക്കാൻ മടിക്കുന്ന
പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്
എന്നയാൾ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു-
 വെറുതെ
മരുഭൂവിൽ മരീചിക എന്നപോലെ

വിശ്വാസങ്ങൾ ചങ്ങലയിട്ട കാലുമായി
മനുഷ്യന് ചങ്ങലയിടാൻ കഴിയാത്ത
മനസ്സുമായി .........

9/03/2013

ഇന്നറിയാതെ ഇന്നലെയില്‍



കാലചക്രം ഉരുളുന്നു
മാറാലകെട്ടിയ ഓര്‍മ്മകളുമായ് അയാള്‍ ......
ഗതകാല സ്മരണകള്‍ കത്തിനില്‍ക്കുംപോള്‍
ഇന്നുകള്‍ എങ്ങോ മറഞ്ഞിടുന്നു

മാമ്പഴം തേടുന്ന കുട്ടിക്കുറുമ്പനായ്
തുള്ളിക്കളിക്കുന്ന ബാല്യവിചാരങ്ങള്‍
പുള്ളുവപ്പാട്ടും പുലികളിയും
ഇപോഴും മുറ്റത്തു നില്‍ക്കുന്നപോല്‍

ഒരു മുടിപ്പൂവും പൂപ്പുഞ്ചിരിയും
മാടിവിളിക്കുന്ന കണ്ണുകളും
അകലുന്നു  ഓര്‍മ്മകള്‍ എങ്കിലും
കാണുന്നു ഇന്നും ആ കണ്ണിലെ നക്ഷത്രങ്ങള്‍

അച്ഛാ ഇതുഞാനല്ലേ അച്ഛന്റെ പുന്നാരമോനല്ലെഞാന്‍
എന്തെ എന്നെ മറന്നതെന്തേ എന്ന്  കരളലിവോടെ  കേഴുന്നു
ഒന്നും മനസ്സിലാകാതെ മിഴിക്കുന്ന കണ്ണുമായ്
അമ്പരന്നൊന്നയാള്‍ നോക്കുന്നു

നാട്ടുമാവില്‍നിന്നു മാങ്ങവീണല്ലോ
ഓപ്പോളേ ,ശങ്കരാ ഓടിവായോ
പന്തുകളിക്കാന്‍ ഞാനിന്നു കൂട്ടില്ല
പിന്നെപ്പരിഭവം കാട്ടുന്നു

ഞാനും വരുന്നുണ്ട് ആറ്റില്‍ കുളിക്കുവാന്‍ 
ശങ്കരാ .... മാധവാ പോകല്ലേ
ഇങ്ങനെ ഓരോന്ന് ചൊല്ലിപ്പുലമ്പി
കണ്ണും മിഴിച്ചു കിടക്കുന്നയാള്‍

മാറാല കെട്ടിയ ഓര്‍മ്മകള്‍ പേറി
ഓര്‍മ്മയില്ലാതെ കിടക്കുന്നായാള്‍


6/27/2013

വിരഹം



സ്വപ്നങ്ങള്‍ വിരിയിച്ച ചെമ്പനീര്‍പൂ
നിനക്കായ്‌ ഞാനിന്നു കാത്തുവയ്ക്കാം
എന്റെ സ്നേഹത്തിനെ നീര്‍പ്പളുങ്കാക്കിഞാന്‍
ആ കുസുമത്തെ അലങ്കരിക്കാം
പോരുമോ  വര്‍ണ്ണ ശലഭമേ നീ
ഈ പൂമകളെ ധന്യയാക്കാന്‍

പൂമഴപോലെ പെയ്തിറങ്ങാം നിന്നില്‍
ഒരു കുളിരായ് ഞാന്‍ സ്വയമലിയാം
നിന്‍ കരലാളനയാല്‍ നീ എന്നിലെ
മോഹന രാഗത്തെ തൊട്ടുണര്‍ത്തു
അനന്ത ശബ്ദ കൊലാഹലത്തിലും
നിന്‍ ഹൃദയത്തുടിപ്പ് തിരിച്ചറിവൂ
അറിയുന്നു എന്നെ നീ എങ്കിലും വന്നില്ല
എന്റെ ഈ പൂവിനെ സ്വീകരിക്കാന്‍

6/04/2013

മനോരാജ്യം

 

മാനസമുരളിയില്‍ കേട്ടുഞാന്‍ കണ്ണാ നിന്‍റെ
മധുവൂറും സ്നേഹത്തിന്‍ പ്രണയഗീതം
ആ ഗാന ലഹരിയില്‍ ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ്
കണ്ണന്‍റെ പ്രിയസഖി രാധികയായ്

എന്മനോവൃന്ദാവനത്തിലെങ്ങും ....
പരിജാതങ്ങള്‍ പൂത്തുലഞ്ഞു ...
മയിലുകള്‍ പീലി വിടര്‍ത്തീ ...
നിന്‍സ്വരമെന്നിലലിഞ്ഞു ...ഞാനൊരു
മായലോകത്തിലായി .....

പാരിജാതത്തണലില്‍ ഞാനിരുന്നു
എന്മടിയില്‍ നീ മയങ്ങുംപോലെ
അറിഞ്ഞിട്ടുമറിയാതെ എന്മുകുരത്തില്‍നിന്‍
അധരങ്ങള്‍ ചിത്രം വരച്ചപോലെ

വിരഹാര്‍ദ്രയാകുമ്പോള്‍ ചാരത്തണയുന്നു
കണ്ണുകള്‍ പൊത്തിച്ചിരിക്കുന്നു
ഓര്‍ക്കുംപോഴോക്കെയും ഓടിയണയുന്ന നീ
ഹൃദയത്തിന്‍ താളമായ് മാറുന്നു

5/30/2013

ഒരു പാട്ട്

 
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
 
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി  പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ  പാടിടട്ടെ.