1/29/2015

തിരിച്ചു വരവ്


      

കടല്‍ തന്‍ പായാരം കരയോട് ചൊല്ലി 
കരയോ നിസ്സംഗയായ് കേട്ടുനിന്നു 
തല തല്ലി  കരഞ്ഞിട്ടും പൊട്ടിത്തെറിച്ചിട്ടും
കരയൊന്നും മിണ്ടാതെ കണ്ടിരുന്നു ....

ആകാശ നീലിമയോട് പറഞ്ഞപ്പോൾ 
നീലമേലാപ്പൊന്നവൾക്കു നൽകി 
എന്നിട്ടും പോരാഞ്ഞവളതു  പിന്നെ 
സൂര്യനോടെല്ലാം പറഞ്ഞു നോക്കി 

സൂര്യനോ  ആശ്വസിപ്പിക്കാനായ് എന്നവണ്ണം 
താപ കരങ്ങളാൽ പുല്കി നിന്നു 
ആശ്വാസമോടവൾ നീരാവിയായി 
സൂര്യന്റെ ചാരത്തണയാൻ നോക്കി 

ഒരു തുണ്ടു  മേഘമായ്  സൂര്യനോടൊപ്പം 
ആകാശ വീഥിയിൽ സഞ്ചരിക്കെ 
ആകെ തണുത്തവൾ വെള്ളമായ് വീണ്ടും 
ഭൂമിയിലേക്ക്‌ പതിച്ചു  പോയി 

എല്ലാം പഠിച്ചു തിരിച്ചുവന്നപ്പോൾ 
കരയോ നെഞ്ചോടു  ചേര്‍ത്തു വച്ചു 

1/18/2015

പൊയ്മുഖം



ഇന്നലെ പെയ്ത മഴയിൽ നിന്നും ഞാൻ
ഇത്തിരി കുളിര് കരുതിവച്ചു
ഒരു ചൂട് കാറ്റത് തട്ടിപ്പറിച്ചു
അകലേക്ക് എങ്ങോ പറന്നകന്നു  

അന്നാ  മഴയിൽ വെള്ളത്തോടൊപ്പം 
എന്നിലെ പച്ചയും ഒലി ച്ചു പോയി  


ഒരു കിളിപ്പാട്ട് കേട്ടു ദൂരെ 
അത് എന്നിലെ മോഹങ്ങളായിരുന്നു 
ചിറകടിച്ചാകിളി എങ്ങോ പറന്നപ്പോൾ
മോഹങ്ങളും കൂടെ  പറന്നുപോയി 
ഒരു സായന്തനത്തിൻ കുങ്കുമചാർത്തിൽ 
തെല്ലിട ഒന്ന് ലയിച്ചു നില്ക്കെ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ 
ഇരുൾ കൊണ്ടാ   കുങ്കുമം മായ്ച്ചുവല്ലോ 

ചിരിക്കാൻ ശ്രമിച്ചപ്പോൾ  
ഞാനറിയുന്നു  എനിക്കെന്നേ  എന്മുഖം നഷ്ടമായി 
 കാലം   വരച്ച കോലത്തിനൊപ്പം  
ഞാൻ നല്ലൊരു  മിഖംമൂടി  വാങ്ങിവച്ചു
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ 
എന്നിലെ ഞാൻ അലയുന്നു പിന്നെയും