12/11/2013

ഞാന്‍ എന്നിലേക്ക്‌

  

ഒന്ന് തിരികെ നടക്കട്ടെ  
വന്ന വഴിയില്‍ കാണാതെ പോയ 
പൂക്കള്‍ തേടട്ടെ .....

കിളിക്കൊഞ്ചലും പാട്ടും
അരുവിതന്‍ കുളിരും
വഞ്ചിപ്പാട്ടിന്റെ  പൊരുളും അറിയട്ടെ.......

പൊന്നുരുളകളാല്‍ അമ്മതന്‍ സ്നേഹവും 
അച്ഛന്റെ കരുതലും
കൂടപ്പിറപ്പിന്‍ കളിചിരികളും.

ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍
ഞാന്‍ കേള്‍ക്കുന്നു
നനുത്തൊരു പാട്ടിന്റെ  ഈരടികള്‍.

ഒരു വെള്ളിക്കൊലുസായ് എന്നെപ്പുണര്‍ന്ന
കുളിരോളങ്ങള്‍ 
കലപില കൂട്ടുന്നു 

പറയാന്‍ മറന്ന പ്രണയത്തിന്‍ ശീലുകള്‍ 
പറയാതെ പറയുന്നു 
നൊമ്പരമായ് 

നനയാതെ പോയ മഴകളും
കുളിരറിയാതെ പോയ 
ശിശിരങ്ങളും....
ഇടറിയ കാലും പതറിയ സ്വരവും 
ഇടനെഞ്ചിനേറ്റ
മുറിവുകളും 

കണ്ണുനീര്‍ വറ്റിയ കണ്ണിലൂറുന്നില്ല
ഒരുതുള്ളി പോലും 
ഒന്നുകരയാന്‍   

എങ്കിലും
തിരികെ ഞാന്‍ പോകുന്നു
എന്നെ മറന്ന എന്നെത്തേടി .
      

11/14/2013

അയാള്‍ ഉള്ളി തൊലിക്കുകയാണ്



ഹോട്ടലിന്‍റെ പിന്നാമ്പുറത്ത്
ആരാലും ശ്രദ്ധിക്കാതെ .......

ചുറ്റും കുട്ടികള്‍ ഓടിക്കളിക്കുന്നു 
അരികത്തൂടെ  ആഡംബരക്കാറുകള്‍
ചീറിപ്പായുന്നു 
ഒന്നിലും ശ്രദ്ധിക്കാതെ
അയാള്‍ ഉള്ളി തൊലിക്കുകയാണ് 

ഇടയ്ക്കിടയ്ക്ക്  കണ്ണുകള്‍ തുടക്കുന്നുണ്ട് 
ഉള്ളിതൊലിക്കയല്ലേ 
കണ്ണുതുടയ്ക്കാന്‍  വേറെ കാരണം വേണ്ടല്ലോ
അയാളുടെ ഉള്ളിന്റെ നീറ്റലുകള്‍ 
ഉള്ളിയില്‍ അലിയുന്നു 

ആയാളും വിമാനം കയറി
എല്ലാവരേയുംപോലെ 
മനസ്സുനിറയെ സ്വപ്നങ്ങളുമായി 
ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍  അയാളില്‍   

ഈ ഉള്ളിതൊലിപ്പിലും 
പോറ്റപ്പെടുന്നുണ്ടാവാം
ഒരു കുടുംബം 

ആരോടും പരിഭവം ഇല്ലാതെ 
ആരെയും നോക്കാതെ 
മറ്റേതോ ലോകത്തില്‍ 
രണ്ടു വലിയ പാത്രങ്ങല്‍ക്കുനടുവില്‍ 
കുനിഞ്ഞിരുന്നു ......
അയാള്‍ തൊലിക്കുകയാണ് 
നീറുന്ന ഒരു ജീവിതത്തെ  


                                    **************************************************************

10/21/2013

പെണ്ണ്



അര്‍ദ്ധനാരീശ്വരനായ്  പാര്‍വതിക്ക്
പാതി പകുത്തങ്ങു നല്‍കി നീ
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

രാജ്യസുഖങ്ങളുപേക്ഷിച്ചു നിന്‍റെ
പാദസേവക്കായ് കൊതിച്ചവള്‍ പാര്‍വതി
കഠിന തപസ്സും സ്നേഹവും കൊണ്ടവള്‍
ആവോളം നിന്നെ പൂജിച്ചില്ലേ
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

അച്ഛനെപ്പോലും ധിക്കരിച്ചു അവള്‍
അമ്മേടെ കണ്ണീരിനേം കണ്ണടച്ചു
സൌഭാഗ്യങ്ങളൊക്കെ അവഗണിച്ചു
നിന്‍റെ കഠിനമാം ജീവിതം ഏറ്റെടുത്തു
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

നിന്‍റെ ശക്തി തേജസ്സിന്നു മാറ്റുകൂട്ടി
അവള്‍ നിന്‍റെ സന്താനത്തെ നൊന്തു പെറ്റു
മഞ്ഞിലും കല്ലിലും അവള്‍ ശയിച്ചു  പിന്നെ
ഭൂതഗണങ്ങളെ  തോഴരാക്കി

എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

9/26/2013

അനാര്‍ക്കലി .....




ഞാന്‍
രാജപ്രതാപത്തിന്‍റെ
ഇഷ്ടികച്ചൂളയില്‍ ഹോമിക്കപ്പെട്ട 
നിസ്സഹായതയുടെ പ്രണയം

എനിക്കായ് കരയാന്‍ നിന്നില്‍ 
കണ്ണീര്‍ ബാക്കിയില്ലെന്നറിയാം 
കാരണം 
നീയും എനിക്കൊപ്പം ഹോമിക്കപ്പെട്ടല്ലോ 

പതാപത്തിന്റെ കണ്ണിലൂടെ 
നോക്കിയ പ്രഭുത്വം 
നമ്മുടെ പ്രണയം കണ്ടില്ല 

അല്ലയോ പ്രണയമേ നിന്നെ 
ആഭിജാത്യത്തിലൂടെ നോക്കാന്‍ 
ഞങ്ങള്‍ക്കറിയില്ലയിരുന്നു 

ചവിട്ടി മതിക്കപ്പെട്ട 
ആയിരം പ്രണയങ്ങളില്‍ 
ഒന്നുമാത്രം ഞങ്ങള്‍ 

ഒന്നോര്‍ക്കുക 
പ്രണയത്തിനു വേണം കണ്ണുകള്‍ 



9/08/2013

ഭ്രാന്തൻ

 

ഓർമ്മയുടെ ഇന്നറിയാത്ത ഇന്നലെകൾ -
തേടി അയാൾ  അലയുകയാണ് .-അല്ല
അയാളുടെ മനസ്സ് .

മനുഷ്യൻ ചവിട്ടാത്ത മണ്‍ തരികൾ
കിളികൾ പറന്നിരിക്കാത്ത ചില്ലകൾ
കാറ്റിനു എത്തപ്പെടാൻ കഴിയാത്ത
നക്ഷത്ര ലോകങ്ങൾ ....

അയാള് തിരയുകയാണ് ......

നീണ്ട ഇടനാഴികളിൽ അയാളേക്കാൾ
വലിയ നിഴലുകൾ അയാൾക്കൊപ്പം
നടന്നു

സൂര്യ രശ്മികൾ അയാൾക്ക്‌ നേരെ
ചാട്ടവാർ  വീശി
കഴുകൻ കണ്ണുകളുമായി അവർ പുറകെ ഉണ്ട്
ഭീതിപ്പെടുത്തുന്ന ഇന്നലെകൾ

ഇരുളിൽ ചിരിക്കാൻ മടിക്കുന്ന
പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്
എന്നയാൾ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു-
 വെറുതെ
മരുഭൂവിൽ മരീചിക എന്നപോലെ

വിശ്വാസങ്ങൾ ചങ്ങലയിട്ട കാലുമായി
മനുഷ്യന് ചങ്ങലയിടാൻ കഴിയാത്ത
മനസ്സുമായി .........

9/03/2013

ഇന്നറിയാതെ ഇന്നലെയില്‍



കാലചക്രം ഉരുളുന്നു
മാറാലകെട്ടിയ ഓര്‍മ്മകളുമായ് അയാള്‍ ......
ഗതകാല സ്മരണകള്‍ കത്തിനില്‍ക്കുംപോള്‍
ഇന്നുകള്‍ എങ്ങോ മറഞ്ഞിടുന്നു

മാമ്പഴം തേടുന്ന കുട്ടിക്കുറുമ്പനായ്
തുള്ളിക്കളിക്കുന്ന ബാല്യവിചാരങ്ങള്‍
പുള്ളുവപ്പാട്ടും പുലികളിയും
ഇപോഴും മുറ്റത്തു നില്‍ക്കുന്നപോല്‍

ഒരു മുടിപ്പൂവും പൂപ്പുഞ്ചിരിയും
മാടിവിളിക്കുന്ന കണ്ണുകളും
അകലുന്നു  ഓര്‍മ്മകള്‍ എങ്കിലും
കാണുന്നു ഇന്നും ആ കണ്ണിലെ നക്ഷത്രങ്ങള്‍

അച്ഛാ ഇതുഞാനല്ലേ അച്ഛന്റെ പുന്നാരമോനല്ലെഞാന്‍
എന്തെ എന്നെ മറന്നതെന്തേ എന്ന്  കരളലിവോടെ  കേഴുന്നു
ഒന്നും മനസ്സിലാകാതെ മിഴിക്കുന്ന കണ്ണുമായ്
അമ്പരന്നൊന്നയാള്‍ നോക്കുന്നു

നാട്ടുമാവില്‍നിന്നു മാങ്ങവീണല്ലോ
ഓപ്പോളേ ,ശങ്കരാ ഓടിവായോ
പന്തുകളിക്കാന്‍ ഞാനിന്നു കൂട്ടില്ല
പിന്നെപ്പരിഭവം കാട്ടുന്നു

ഞാനും വരുന്നുണ്ട് ആറ്റില്‍ കുളിക്കുവാന്‍ 
ശങ്കരാ .... മാധവാ പോകല്ലേ
ഇങ്ങനെ ഓരോന്ന് ചൊല്ലിപ്പുലമ്പി
കണ്ണും മിഴിച്ചു കിടക്കുന്നയാള്‍

മാറാല കെട്ടിയ ഓര്‍മ്മകള്‍ പേറി
ഓര്‍മ്മയില്ലാതെ കിടക്കുന്നായാള്‍


6/27/2013

വിരഹം



സ്വപ്നങ്ങള്‍ വിരിയിച്ച ചെമ്പനീര്‍പൂ
നിനക്കായ്‌ ഞാനിന്നു കാത്തുവയ്ക്കാം
എന്റെ സ്നേഹത്തിനെ നീര്‍പ്പളുങ്കാക്കിഞാന്‍
ആ കുസുമത്തെ അലങ്കരിക്കാം
പോരുമോ  വര്‍ണ്ണ ശലഭമേ നീ
ഈ പൂമകളെ ധന്യയാക്കാന്‍

പൂമഴപോലെ പെയ്തിറങ്ങാം നിന്നില്‍
ഒരു കുളിരായ് ഞാന്‍ സ്വയമലിയാം
നിന്‍ കരലാളനയാല്‍ നീ എന്നിലെ
മോഹന രാഗത്തെ തൊട്ടുണര്‍ത്തു
അനന്ത ശബ്ദ കൊലാഹലത്തിലും
നിന്‍ ഹൃദയത്തുടിപ്പ് തിരിച്ചറിവൂ
അറിയുന്നു എന്നെ നീ എങ്കിലും വന്നില്ല
എന്റെ ഈ പൂവിനെ സ്വീകരിക്കാന്‍

6/04/2013

മനോരാജ്യം

 

മാനസമുരളിയില്‍ കേട്ടുഞാന്‍ കണ്ണാ നിന്‍റെ
മധുവൂറും സ്നേഹത്തിന്‍ പ്രണയഗീതം
ആ ഗാന ലഹരിയില്‍ ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ്
കണ്ണന്‍റെ പ്രിയസഖി രാധികയായ്

എന്മനോവൃന്ദാവനത്തിലെങ്ങും ....
പരിജാതങ്ങള്‍ പൂത്തുലഞ്ഞു ...
മയിലുകള്‍ പീലി വിടര്‍ത്തീ ...
നിന്‍സ്വരമെന്നിലലിഞ്ഞു ...ഞാനൊരു
മായലോകത്തിലായി .....

പാരിജാതത്തണലില്‍ ഞാനിരുന്നു
എന്മടിയില്‍ നീ മയങ്ങുംപോലെ
അറിഞ്ഞിട്ടുമറിയാതെ എന്മുകുരത്തില്‍നിന്‍
അധരങ്ങള്‍ ചിത്രം വരച്ചപോലെ

വിരഹാര്‍ദ്രയാകുമ്പോള്‍ ചാരത്തണയുന്നു
കണ്ണുകള്‍ പൊത്തിച്ചിരിക്കുന്നു
ഓര്‍ക്കുംപോഴോക്കെയും ഓടിയണയുന്ന നീ
ഹൃദയത്തിന്‍ താളമായ് മാറുന്നു

5/30/2013

ഒരു പാട്ട്

 
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
 
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി  പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ  പാടിടട്ടെ.

5/22/2013

സീത

       
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി നെഞ്ചില്‍ കനലായി നിന്നു
പതിവൃതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ രത്നത്തിന്‍ ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ

അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു

എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ വീരകൃത്യങ്ങള്‍
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ

4/30/2013

കവിതാരാമം

 

കവിതകൾ പൂക്കുമോരാരമത്തിൽ
ഒരു ഹിമ കണമായ്‌ ഞാൻ തപസ്സിരിക്കെ
നിൻ അർക്ക രേണുക്കൾ സ്ഫടികമാക്കി
പിന്നെ നിന്നിൽ അലിഞ്ഞൊരു കവിതയായി 

കവിതയുടെ തേനരുവി കണ്ടു  നിൻ നാവിൽ
വാക്കിൻ  വടിവുകൾ വിരൽത്തുമ്പിലും 
കേട്ടു  നിന്മൊഴിയിൽ സരസ്വതീ വിളയാട്ടം
ഞാനൊരു സംഗീത കാവ്യമായി
 
സംഗീത താളലയങ്ങളായ് നമ്മൾ
പൂമ്പാറ്റപോൽ പാറിപ്പറന്നു വാനിൽ
ആ സ്വർഗ്ഗ വാടിയിൽ പൂവുകളിൽ
പാട്ടിന്റെ തേനും നുകർന്ന് പാറി

4/14/2013

വിഷുപ്പാട്ട്


മേട വിഷുവല്ലേ മോനെ മേട വിഷുവല്ലേ
കണികണ്ടുണരേണ്ടേ -നമുക്ക്
കണ്ണനെ കാണേണ്ടേ .....

ഉണ്ണിക്കൈ രണ്ടിലും ഞാൻ -നിറയെ
വെണ്ണ പകർന്നു തരാം
ആടിക്കളിക്കുവാനായ് _ ഞാൻ
ഊഞ്ഞാല ഇട്ടുതരാം
മാറിലണിയുവാനായ് -നല്ല
വനമാല കെട്ടിത്തരാം
ഓടിവരുകയില്ലേ കണ്ണാ ഓടിവരുകയില്ലേ
നിന് പൂമേനി കണ്ടിടുവാൻ -എനിക്ക്
എന്തൊരു പൂതി എന്നോ
ആക്കുഴൽ നാദം കേൾക്കാൻ -എനിക്ക്
എന്തൊരു ദാഹമെന്നൊ
എന്റെ ഉണ്ണികളോടോത്ത് -നീ
കളിയാടാൻ പോരുകില്ലേ
കനകച്ചിലങ്കയിട്ടു- മഞ്ഞപ്പട്ടുടയാടയിട്ടു
ഓടക്കുഴലുമൂതി -കണ്ണാ ഓടി വരുകയില്ലേ

കണ്ണിലെ തിരി കെടാതെ -നിന്നെ
ക്കാത്തു കഴിയില്ലേ
നിൻ പാട്ടുകൾപ്പാടിപ്പാടി -എന്റെ
ഉള്ളം നിറക്കയല്ലേ
ഓടി വരുകയില്ലേ കണ്ണാ
കളിയാടാൻ പോരുകില്ലേ

4/03/2013

എന്നിട്ടും ......


ഒരുജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി
എന്റെ കണ്‍ കോണിൽ വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി
തെന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ച്
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ലനീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ  

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരുമഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ ..... 


3/23/2013

പ്രണയചെമ്പകം

         

നിനക്കായെഴുതിയ കവിതയിലെന്റെ
ഹൃദയത്തിൻ അരുണിമ കണ്ടില്ലയോ
മരുഭൂമിയായോരെൻ മനതാരിലെവിടെയോ
നീ നട്ട ചെമ്പകം   മറന്നുപോയോ -തോഴാ
എന്നെയും  എന്നോ മറന്നുപോയോ

കണ്ണീർ തീർത്ഥത്തിൽ അതുവളർന്നു
വിരഹത്തിൻ വേദനയാൽ മലരണിഞ്ഞു
പ്രണയമണം വിതറി   കാത്തിരിപ്പൂ- ഞാൻ 
ചെമ്പകപ്പൂമെത്ത വിരിച്ചിരിപ്പൂ

പ്രണയമണിത്തൂവൽവീശി നീ വരുമ്പോൾ
നറുമണം കൊണ്ട്  പുതപ്പിക്കാം
അണയാ മോഹമണിമുത്തുകളാൽ  
നവരത്ന മാലയണിയിക്കാം

ചെമ്പകപ്പൂമെത്ത വിരിക്കട്ടെ ഞാൻ
മണി വിളക്കൊന്നു കൊളുത്തട്ടെ
നീ വരുമെന്നൊരു ഉൾവിളിയാലെ
നിലവിളക്കായ് ഞാൻ എരിഞ്ഞിരിക്കാം   




3/21/2013

ഇന്ന് കാവ്യദിനം
ഞാൻ എന്റെ കവിതയെ ഊട്ടി ഉറക്കാം
താരാട്ട് പാടി കൊഞ്ചിക്കാം
കുഞ്ഞിക്കൈയ്യിൽ പിടിച്ചു പിച്ചനടത്താം

ഓർമ്മകൾ നവൂറാക്കി
പ്രണയം തെളിനീരാക്കി
ബാല്യം നേർക്കാഴ്ച്ചയാക്കി
വളർത്താം

നീ  വളർന്നു കുഞ്ഞിപ്പെണ്ണാകുമ്പോൾ
നല്ല മുഹൂർത്തം നോക്കി
എന്റെ ഹൃദയം പകുത്തുനല്കി
ചേതനയുടെ വിരൽത്തുമ്പുകൊണ്ട്
ആത്മാവിനാൽ ഒരു കവിതയാക്കി
 സുമംഗിലിയാക്കട്ടെ !!!!

3/11/2013

പുഴ

             
പൂന്തേനരുവിപോലോഴുകുന്നു
തെളിനീര്‍ക്കുടവുമായൊഴുകുന്നു
ചുറ്റും വസന്തം കേളികളാടുന്നു
വസന്ത കോകിലം പഞ്ചമം പാടുന്നു .
വൃന്ദാവനത്തിലൂടൊഴുകുന്നു
ഒരു യമുനാനദിയായൊഴുകുന്നു .
പുതു പുതു മാരികള്‍ പെയ്തു പെയ്ത്
എന്നും പുതുമയോടൊഴുകുന്നു 

കളീയനവളെ തീണ്ടാതിരിക്കട്ടെ!
പ്രളയം വരാനിന്ദ്രന്‍ ശപിക്കാതിരിക്കട്ടെ!
സൂര്യ തേജസസ് അവളെക്കരിക്കാതിരിക്കട്ടെ!
ഒരുപാട് കനവുകള്‍ ഉള്ളിലൊതുക്കി
കൈവഴിയായി കടലില്‍ ലയിക്കട്ടെ !!!!

3/06/2013

മഴവില്‍ത്തോണി

ചാരുതയോലുന്നൊരു കൊച്ചു പാട്ടിന്‍റെ
ഈരടി ഒന്ന് ഞാന്‍ കേട്ടിരിക്കെ
പോയൊരു കാലത്തെ ഓര്‍മ്മപ്പെടുത്തി
ഒരു പനംതത്ത പറന്നു വന്നു .....

ചിനുചിനെ പെയ്യുന്ന ചാറ്റല്‍ മഴയത്ത്
നനയാതെ  നനഞ്ഞു കളിച്ച കാലം
പരിഭവം ഇല്ലാതെ പരിഭവം നടിച്ചമ്മ
രാസ്നാദിപ്പൊടി തെക്കുന്നേരം ഞാന്‍
കുതറി ഓടി ചെന്ന് മുത്തശ്ശി നെഞ്ചില്‍
മുഖം  മറയ്ക്കും- അപ്പോള്‍
കെട്ടിപ്പിടിച്ച് മാറോടണച്ചു
നെറുകയില്‍ മുത്തശ്ശി ഉമ്മനല്‍കും .

കാവില്‍ നേദിച്ച പലുംപഴവും പായസ്സച്ചോറും
സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ
മുത്തശ്ശി മാമായ് പകുത്തു തരും
മടിയിലുരുത്തി കഥകള്‍ പറഞ്ഞ്
താരാട്ട് പാടി ഉറക്കും ആ സ്നേഹം
തെക്കേ തൊടിയിലെ അസ്ഥിത്തറയിലെ
ഒരു തിരി നാളമായ് എരിഞ്ഞു നിന്നു.


മുത്തശ്ശന്‍ കയ്യില്‍ പിടിച്ചുതൂങ്ങി
ശീവേലി തൊഴുതു നടന്നതും- പിന്നെ
ആല്‍മരച്ചോട്ടില്‍ കൂട്ടരോടൊത്തു 
വെടിപറഞ്ഞിരുന്ന മുത്തശ്ശന്മടിയില്‍    
അറിയാതെ  കിടന്നങ്ങുറങ്ങുന്നതും
ആ നല്ല നാളിന്റെ പൊട്ടിച്ചിരികള്‍
കുപ്പിവളപോല്‍ കലമ്പിനിന്നു
ഓര്‍മ്മകള്‍ ചാലിച്ച തുഴയില്ലാത്തോണിയില്‍
ദിക്കറിയാതെ ഒഴുകുന്നു ഞാന്‍  







  


2/04/2013

നമ്മള്‍

                
ശലഭം പോല്‍ പാറിപ്പറന്നു നടന്നവള്‍
ശാലീന സുന്ദരി കോമളാംഗി .
കണ്ണുകള്‍ കൊണ്ട് രുധിരം കുടിച്ചു
വലയുംവിരിച്ചവന്‍ കാത്തിരുന്നു ഒരു-
ഭീകര രൂപിയാം എട്ടുകാലി .

എട്ടു കരങ്ങളാല്‍ ഞെക്കിപ്പിഴിഞ്ഞവന്‍
പാവം ശലഭത്തെ ഞെരിച്ചുടച്ചു
പല്ലും നഖങ്ങളും പോരാഞ്ഞവന്‍
കല്ലും കഠാരയും ആഴ്ത്തി രസിച്ചു
ദമിഷ്ട്രകള്‍ കൊണ്ട് ചോരകുടിച്ചു
നഖങ്ങളാല്‍ മേനി വലിച്ചുകീറി
എന്നിട്ടുമെന്നിട്ടു മാര്‍ത്തി തീരാഞ്ഞവന്‍
അട്ടഹസിച്ചു കൊലവിളിച്ചു !!!!!

മൃതപ്രായയായി ചിറകൊടിഞ്ഞു
പാവം പിടഞ്ഞു കരയുന്നേരം
പന്തം പിടിച്ചു കോലംകത്തിച്ചു
പ്രതിഷേധ സമരം പൊടിപൊടിച്ചു
ചാനലുകള്‍ക്കാഘോഷം പൊടിപൂരം
തൂക്കിലേറ്റീടണം പോര എറിഞ്ഞുകൊല്ലേണം
പ്രതിഷേധകര്‍ തന്നെ വിധിപറഞ്ഞു ...
രണ്ടു നാള്‍ ആകെ കോലാഹലം ....

അപ്പോഴറിയുന്നൊരു താരസുന്ദരി
ഗര്‍ഭിണിയാണെന്നും അല്ലെന്നും വാര്‍ത്ത
പന്തം പിടിച്ചവര്‍ സമരം നടത്തിയോര്‍
ചാനലുകള്‍ എല്ലാരും അങ്ങോട്ടായി
പാതികരിഞ്ഞൊരു കോലം  കിടന്നു
അനാഥ ശവം പോലെ  റോഡരുകില്‍.













1/28/2013

പറയുവാനുള്ളത്

    

പൂവിന്റെ മണവും  പേറിവന്ന
കുഞ്ഞിക്കാറ്റ് പറഞ്ഞത് ഒരു -
നനുത്ത തലോടലിന്റെ
കഥയായിരുന്നു ...

പ്രഭാതസൂര്യന്‍ സ്ഫടികശോഭ നല്‍കിയ
തുഷാരബിന്ദു  ഒരു
ചുടുചുംബനത്തിന്റെ കഥയാണ്‌-
പറഞ്ഞത് ...

തുള്ളിച്ചാടി കുണുങ്ങി ഒഴുകിവന്ന
കുളിരരുവിക്കു പറയാന്‍ ഒരുപാട്
കിളുന്തുകളുടെ പൊട്ടിച്ചിരിയുണ്ടായിരുന്നു ..

കടല്‍ തിരകളോ
അവളുടെ നിറമാറിലൂടെ  തുഴയെറിഞ്ഞ
പാവം മുക്കുവരുടെ കദനകഥകള്‍
ഒരു നെടുവീര്‍പ്പിലൂടെ പറഞ്ഞു തീര്‍ത്തു ....

തിരമാലകള്‍ തഴുകുന്ന
മണല്‍ത്തരികള്‍ക്ക് പറയാനുണ്ടായിരുന്നത്
തന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയ-
യുവമുഥുനങ്ങളുടെ പൊട്ടിച്ചിരിയും
കടല വിറ്റുനടന്ന മെലിഞ്ഞുണങ്ങിയ
കുഞ്ഞിന്റെ വിശപ്പും ആയിരുന്നു ...

പൂക്കളും പുഴകളും  തിരകളും ഇല്ലാത്ത
ഇവിടെ ജീവിതതോഴന്‍ നല്‍കിയ
വസന്തത്തിന്റെ പൂക്കള്‍ കൊണ്ട്
പൂക്കളം തീര്‍ക്കുന്നു ഞാന്‍......

ഒരുപാടു കഥകളെ മനസ്സിന്റെ മണിച്ചെപ്പില്‍
ഓമനിക്കുന്നു.......  




1/21/2013

ആഴക്കടലില്‍

        
ആഴക്കടലില്‍  പോയൊരു മുക്കുവന്‍
മീനുകള്‍  വാരി മടങ്ങുന്നേരം .....
കൊടുങ്കാറ്റടിച്ചു കടലൊന്നിളകി
തുഴയും  കടലില്‍  കളഞ്ഞുപോയി

നട്ടം തിരിഞ്ഞവന്‍ പേടിച്ചരണ്ടു
ചുറ്റും തിരകള്‍ ആര്‍ത്തലച്ചു
മീനുമായെത്തും തോഴനെ ക്കാത്തു
പാവം അരയത്തി കാത്തിരുന്നു .....

അപ്പനെ കാത്തങ്ങിരിക്കുന്ന മക്കളും
ഭീതിയാല്‍ ആകെ തളര്‍ന്നിരുന്നു
ആകാശ വീഥിയില്‍ ചാട്ടവാര്‍ പായിച്ചു
മിന്നല്‍പിണരുകള്‍ കണ്ണുരുട്ടി

ഇടിയുടെ ഹുംകാരമെങ്ങും മുഴങ്ങി
അകമ്പടിയായി മഴയുമെത്തി
ചോര്‍ന്നോലിക്കുന്നൊരാ കുടിലിനുള്ളില്‍
പെടിച്ചരണ്ടവര്‍ കാത്തിരുന്നു ......

എന്തും വരട്ടെന്നു മനസ്സില്‍ ക്കരുതി
കടലമ്മേ  മാത്രം മനസ്സിരുത്തി
മലര്‍ന്നുകിടന്നവന്‍ കേട്ടിയോളേം
ഓര്‍ത്തു തേങ്ങി ....



1/10/2013

രാഗം

  
എന്‍ അനുരാഗം നീ അറിഞ്ഞോ
എന്നിലെ മോഹങ്ങള്‍ നീയറിഞ്ഞോ 
രാഗവിലോലയായ്  നിന്നെ വിളിച്ചപ്പോള്‍
മുരളീ ഗാനമായ്  പെയ്തിറങ്ങി ...എന്നില്‍
മോഹന രാഗമായ് സ്വയമിറങ്ങി ..

ദലമര്‍മ്മരത്തിലും കളകൂജനത്തിലും
മയങ്ങുന്നു നിന്റെ മധുരഗീതം
ഹരിനാമ കീര്‍ത്തനം ജപിച്ചപ്പോള്‍
ഹരിമുരളീരവമെന്‍ കാതില്‍
അലയടിച്ചു ...ഞാന്‍
ഭക്തവിലൊലയായ് സ്വയം മറന്നു

തുളസ്സിപ്പൂ നുള്ളിഞ്ഞാന്‍ വനമാല കോര്‍ക്കുമ്പോള്‍
കോകില കൂജനത്തല്‍ എന്നെവിളിച്ചു
ആ കള  ഗാനത്തില്‍ ഞാനലിഞ്ഞു
എന്നിലെ രാഗം നീയറിഞ്ഞു
എന്നിലെ മോഹങ്ങള്‍ നീയറിഞ്ഞു

1/05/2013

അറിഞ്ഞു കൊണ്ട്

    

ചുമന്നു തുടുത്ത നിന്റെ മുഖമാണോ
നക്ഷത്ര കണ്ണുകള്‍ ആണോ അതോ
ഇളം കാറ്റിന്‍റെ നനുത്ത തലോടലാണോ
എനിക്ക് നിന്നോട് പ്രണയം തോന്നാന്‍

സൂര്യനെ ആവാഹിച്ചു
ചന്ദ്രനെ പുല്‍കി ഉറങ്ങുന്ന നിന്റെ
കപടത എനിക്കറിയാം എങ്കിലും .....

വെള്ളി വെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിന്റെ നിഗൂഡതയിലെക്കുള്ള
നിന്റെ പ്രയാണം

ആകാശത്ത്  പാറിപ്പറക്കുന്ന പക്ഷികളെ
നീ കൂട്ടിലേക്ക് വിളിക്കുന്നു
വിടര്‍ന്നു നില്‍ക്കുന്ന പൂവുകളുടെ
മരണം നിന്നിലൂടെ 

ഉണര്‍ന്നിരിക്കുന്ന എല്ലാറ്റിനെയും നീ
മയക്കുന്നു പിന്നെ
ഉറങ്ങിക്കിടക്കുന്ന കുറ്റകൃത്യങ്ങളെ
കൂരിരുളിലെക്ക് നടത്തുന്നു

നിന്റെ മാദക സൗന്ദര്യം
ഞങ്ങളെ നിന്നിലെക്കടുപ്പിക്കുന്നു
അറിഞ്ഞു കൊണ്ട് തന്നെ
ഞങ്ങള്‍ നിന്നിലൂടെ ഇരുളിലേക്ക്
നയിക്കപ്പെടുന്നു

എങ്കിലും സന്ധ്യേ  എനിക്ക് നിന്നെ ഇഷ്ടമാണ്
വെള്ളിവെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിലെക്കുള്ള ചവിട്ടുപടി
ഞാന്‍ അറിഞ്ഞു കൊണ്ട് ചവിട്ടിക്കയറട്ടെ !!!