3/23/2013

പ്രണയചെമ്പകം

         

നിനക്കായെഴുതിയ കവിതയിലെന്റെ
ഹൃദയത്തിൻ അരുണിമ കണ്ടില്ലയോ
മരുഭൂമിയായോരെൻ മനതാരിലെവിടെയോ
നീ നട്ട ചെമ്പകം   മറന്നുപോയോ -തോഴാ
എന്നെയും  എന്നോ മറന്നുപോയോ

കണ്ണീർ തീർത്ഥത്തിൽ അതുവളർന്നു
വിരഹത്തിൻ വേദനയാൽ മലരണിഞ്ഞു
പ്രണയമണം വിതറി   കാത്തിരിപ്പൂ- ഞാൻ 
ചെമ്പകപ്പൂമെത്ത വിരിച്ചിരിപ്പൂ

പ്രണയമണിത്തൂവൽവീശി നീ വരുമ്പോൾ
നറുമണം കൊണ്ട്  പുതപ്പിക്കാം
അണയാ മോഹമണിമുത്തുകളാൽ  
നവരത്ന മാലയണിയിക്കാം

ചെമ്പകപ്പൂമെത്ത വിരിക്കട്ടെ ഞാൻ
മണി വിളക്കൊന്നു കൊളുത്തട്ടെ
നീ വരുമെന്നൊരു ഉൾവിളിയാലെ
നിലവിളക്കായ് ഞാൻ എരിഞ്ഞിരിക്കാം   




3/21/2013

ഇന്ന് കാവ്യദിനം
ഞാൻ എന്റെ കവിതയെ ഊട്ടി ഉറക്കാം
താരാട്ട് പാടി കൊഞ്ചിക്കാം
കുഞ്ഞിക്കൈയ്യിൽ പിടിച്ചു പിച്ചനടത്താം

ഓർമ്മകൾ നവൂറാക്കി
പ്രണയം തെളിനീരാക്കി
ബാല്യം നേർക്കാഴ്ച്ചയാക്കി
വളർത്താം

നീ  വളർന്നു കുഞ്ഞിപ്പെണ്ണാകുമ്പോൾ
നല്ല മുഹൂർത്തം നോക്കി
എന്റെ ഹൃദയം പകുത്തുനല്കി
ചേതനയുടെ വിരൽത്തുമ്പുകൊണ്ട്
ആത്മാവിനാൽ ഒരു കവിതയാക്കി
 സുമംഗിലിയാക്കട്ടെ !!!!

3/11/2013

പുഴ

             
പൂന്തേനരുവിപോലോഴുകുന്നു
തെളിനീര്‍ക്കുടവുമായൊഴുകുന്നു
ചുറ്റും വസന്തം കേളികളാടുന്നു
വസന്ത കോകിലം പഞ്ചമം പാടുന്നു .
വൃന്ദാവനത്തിലൂടൊഴുകുന്നു
ഒരു യമുനാനദിയായൊഴുകുന്നു .
പുതു പുതു മാരികള്‍ പെയ്തു പെയ്ത്
എന്നും പുതുമയോടൊഴുകുന്നു 

കളീയനവളെ തീണ്ടാതിരിക്കട്ടെ!
പ്രളയം വരാനിന്ദ്രന്‍ ശപിക്കാതിരിക്കട്ടെ!
സൂര്യ തേജസസ് അവളെക്കരിക്കാതിരിക്കട്ടെ!
ഒരുപാട് കനവുകള്‍ ഉള്ളിലൊതുക്കി
കൈവഴിയായി കടലില്‍ ലയിക്കട്ടെ !!!!

3/06/2013

മഴവില്‍ത്തോണി

ചാരുതയോലുന്നൊരു കൊച്ചു പാട്ടിന്‍റെ
ഈരടി ഒന്ന് ഞാന്‍ കേട്ടിരിക്കെ
പോയൊരു കാലത്തെ ഓര്‍മ്മപ്പെടുത്തി
ഒരു പനംതത്ത പറന്നു വന്നു .....

ചിനുചിനെ പെയ്യുന്ന ചാറ്റല്‍ മഴയത്ത്
നനയാതെ  നനഞ്ഞു കളിച്ച കാലം
പരിഭവം ഇല്ലാതെ പരിഭവം നടിച്ചമ്മ
രാസ്നാദിപ്പൊടി തെക്കുന്നേരം ഞാന്‍
കുതറി ഓടി ചെന്ന് മുത്തശ്ശി നെഞ്ചില്‍
മുഖം  മറയ്ക്കും- അപ്പോള്‍
കെട്ടിപ്പിടിച്ച് മാറോടണച്ചു
നെറുകയില്‍ മുത്തശ്ശി ഉമ്മനല്‍കും .

കാവില്‍ നേദിച്ച പലുംപഴവും പായസ്സച്ചോറും
സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ
മുത്തശ്ശി മാമായ് പകുത്തു തരും
മടിയിലുരുത്തി കഥകള്‍ പറഞ്ഞ്
താരാട്ട് പാടി ഉറക്കും ആ സ്നേഹം
തെക്കേ തൊടിയിലെ അസ്ഥിത്തറയിലെ
ഒരു തിരി നാളമായ് എരിഞ്ഞു നിന്നു.


മുത്തശ്ശന്‍ കയ്യില്‍ പിടിച്ചുതൂങ്ങി
ശീവേലി തൊഴുതു നടന്നതും- പിന്നെ
ആല്‍മരച്ചോട്ടില്‍ കൂട്ടരോടൊത്തു 
വെടിപറഞ്ഞിരുന്ന മുത്തശ്ശന്മടിയില്‍    
അറിയാതെ  കിടന്നങ്ങുറങ്ങുന്നതും
ആ നല്ല നാളിന്റെ പൊട്ടിച്ചിരികള്‍
കുപ്പിവളപോല്‍ കലമ്പിനിന്നു
ഓര്‍മ്മകള്‍ ചാലിച്ച തുഴയില്ലാത്തോണിയില്‍
ദിക്കറിയാതെ ഒഴുകുന്നു ഞാന്‍