2/25/2014

മാഞ്ഞ സന്ധ്യ

   

സിന്ധൂരരേഖ മാഞ്ഞൊരു സന്ധ്യപോല്‍
ഉമ്മറക്കൊലായില്‍ ഒറ്റക്കായി ....
കൂട്ടമായെത്തിയ കിളികള്‍ കൂടണഞ്ഞപോല്‍
നിശബ്ദമായ് 
വന്നവര്‍ വന്നവര്‍  പൊയ്ക്കഴിഞ്ഞു.

ഒഴിഞ്ഞ ചാരുകസേരയില്‍ ചാരി 
കോലായില്‍ തറയിലിരുപ്പാണപ്പോഴും 
നരക്കാന്‍ തുടങ്ങിയ തലയില്‍ കൈ താങ്ങി 
ഇരുട്ട് കവരുന്ന സന്ധ്യപോലെ

ശാഠ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു
ശണ്ഠകള്‍ നിത്യമാം സംഭവവും
നേര്‍ക്കുനേര്‍ കണ്ടാല്‍ പോര്‍ വിളിചെന്നാലും
ഇന്നതിന്‍ ശൂന്യത അറിയുന്നേറെ.....


ഏഴാം കടലിന്നക്കരെ നിന്നും
മക്കള്‍ വിളിക്കുന്നുണ്ടെന്നുമെന്നും
അമ്മാ സുഖമല്ലേ ഭക്ഷണം കഴിച്ചില്ലേ
തങ്കമ്മ വന്നല്ലോ കൂട്ടിനിന്നും ....

തിണ്ണയില്‍ കിണ്ടിയില്‍ വെള്ളം വച്ചുഞാന്‍
ഊണിന്  ചമ്മന്തിയുണ്ട് വായോ
ഓണത്തിനും വേണം ഊണിന് ചമ്മന്തി 
ഇല്ലേല്‍ പ്പിണങ്ങി പ്പരിഭവിക്കും 

മുറ്റത്തു പൈപ്പുണ്ട് കാല്‍കഴുകാനെന്നാലും
തിണ്ണയില്‍ കിണ്ടീന്നെ കാല്‍കഴുകൂ....
പിണക്കമാണേന്നാലും പാടില്ല 
ഞാനിവിടുന്നു എവിടെക്കും മാറിനില്‍ക്കാന്‍ 

മിണ്ടില്ല എങ്കിലും കണ്ടില്ല എന്നാല്‍ 
ആ കണ്ണില്‍ പരിഭ്രമം ഞാന്‍ കണ്ടിരുന്നു 
എപ്പോഴും ഞാന്‍ വിളിപ്പുറത്ത്ണ്ടാകണം
ഇപ്പോഴും എന്നെ കാണുന്നുണ്ടോ ....??

ഇത്രേം  ഞാന്‍നിന്നെ  സ്നേഹിചിരുന്നുവോ 
അറിയുന്നു ഇല്ലാതെനിക്കുവയ്യ
ഞാനും വരട്ടയോ എവിടെയാണിന്നു നീ  
ഞാനില്ലാതെങ്ങിനെ ........??????

2/08/2014

ഞാനറിയാതെ



വരില്ലെന്നറിയാം  
എങ്കിലും കാത്തിരുന്നു
ഒരുപാട്  മധുമാസങ്ങള്‍ 
കടന്നുപോയിട്ടും 
പൂക്കാത്ത മാവുപോലെ 
നിന്‍റെ വരവ്  അറിയതെ പോയതാണോ ?

വെള്ളിനക്ഷത്രമായ്  
 ആകാശത്ത് 
പൂത്തു നിന്നത് 
നീ ആയിരുന്നോ

എന്നോ പെയ്തൊരു മഴ  
നിന്‍റെ വരവറിയിച്ചതായിരുന്നോ 
വന്നു പോയ 
കൊടും വേനല്‍  നിന്‍റെ 
സങ്കടം  എരിച്ചു തീര്‍ത്തതാണോ

പ്രഭാതത്തിലെ  തുഷാര ബിന്ദുക്കള്‍ 
നീ ആണ് എന്ന്  ചിലപ്പോള്‍ 
ഞാന്‍ ധരിച്ചു

എന്നെ തലോടി കടന്നുപോയ കാറ്റിന്‍റെ 
 സ്പര്‍ശം  നിന്റെതാകാന്‍ 
 ഞാന്‍ കൊതിച്ചു   

നിശബ്ദ നിമിഷങ്ങളില്‍ 
 മൌനമായി എന്നെ  പൊതിഞ്ഞത് 
നീ ആയിരുന്നോ

മഞ്ഞു പൊഴിക്കുന്ന രാവില്‍ 
ഒരു രാപ്പാടി  പാടിയിരുന്നു 
അത് നീ ആയിരുന്നോ

വന്നു എങ്കില്‍ ഒരിക്കലെങ്കിലും 
എന്നോട് പറയാമായിരുന്നു 
 ഇത് ഞാനാണ് എന്ന് 

വന്നിട്ടും  തിരിച്ചരിയാത്തതില്‍ 
പരിഭവമുണ്ട്  അല്ലെ 
കണ്ടിട്ടും കാണാതിരുന്നതില്‍ 
സങ്കടവും 

എങ്കിലും എനിക്കറിയാം 
നീ എന്നിലുണ്ടെന്ന്